ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വർണ്ണം വിറ്റെന്ന് കണ്ടെത്തല്‍. പോറ്റി തനിക്ക് സ്വർണ്ണം വിറ്റെന്ന് കര്‍ണാടക ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. അതേസമയം പോറ്റിയുമായി തെളിവെടുപ്പിന് എസ്‌ഐടി ഇന്ന് ബംഗളൂരുവിലേക്ക് തിരിച്ചു.
ശബരിമലയിലെ ദ്വാരപാലകപാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റെന്ന നിര്‍ണായക കണ്ടെത്തലാണ് എസ്‌ഐടിക്ക് ലഭിച്ചത്. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം വിപണി വിലയ്ക്ക് വിറ്റത്.
സ്വർണ്ണം വേര്‍തിരിച്ചപ്പോള്‍ ബാക്കി വന്ന ഈ സ്വർണ്ണം പോറ്റിക്ക് നല്‍കിയത് സ്മാര്‍ട്ട് ക്രിയേഷന്‍സാണ്. ഇക്കാര്യം ഗോവര്‍ധന്‍ എസ്‌ഐടിയോട് സ്ഥിരീകരിച്ചു. 2012-13 കാലഘട്ടത്തില്‍ ബംഗളൂരുവിലെ ശ്രീറാംപുരം അയ്യപ്പക്ഷേത്രത്തില്‍ വച്ചാണ് പോറ്റിയുമായി പരിചയപ്പെടുന്നത്.
ശബരിമലയിലെ പൂജാരിയെന്ന് പറഞ്ഞാണ് പോറ്റി സ്വയം പരിചയപ്പെടുത്തിയത്. തന്നില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ പലപ്പോഴായി പോറ്റി സ്വർണ്ണം വാങ്ങി. വിവാദങ്ങള്‍ക്കിടെ ഇന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നു. 2025 ലെ സ്വര്‍ണപ്പാളി കൈമാറ്റത്തില്‍ വീഴ്ച്ചയുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.