ലഹരി കിട്ടാതെ വന്നതോടെ സമനില തെറ്റി; ജയിലിൽ കൊലക്കേസ് പ്രതിയുടെ പരാക്രമം.


ലഹരി കിട്ടാതെ വന്നതോടെ സമനില തെറ്റി കൊലക്കേസ് പ്രതിയുടെ പരാക്രമം. മലപ്പുറം മഞ്ചേരിയിൽ യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മൊയ്തീൻ കുട്ടിയാണ് ജയിലിൽ പരാക്രമം കാട്ടിയത്. പരാക്രമം രൂക്ഷമായതോടെ ഇയാളെ ജയിലധികൃതർ മഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊയ്തീൻ കുട്ടി നിരന്തരം ലഹരി ഉപയോഗിക്കുന്ന ആളായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മലപ്പുറത്ത് ദാരുണമായ കൊലപാതകം നടന്നത്. ചാത്തങ്ങോട്ടുപുറം സ്വദേശി നീലാണ്ടന്റെ മകൻ പ്രവീണായിരുന്നു അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രവീണും മൊയ്തീനും കാടുവെട്ട് തൊഴിലാളികളായിരുന്നു. സംഭവ ദിവസം രാവിലെ ജോലിക്ക് പുറപ്പെട്ടതായിരുന്നു പ്രവീൺ. ഇതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു കാടുവെട്ട് തൊഴിലാളി സുരേന്ദ്രന്റെ കൈയിൽ നിന്ന് യന്ത്രം വാണ്ടി മൊയ്തീൻ കുട്ടി പ്രവീണിന്റെ കഴുത്തിൽ വീശുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ പ്രവീൺ മരിച്ചിരുന്നു.

സംഭവത്തിൽ പ്രതികരണവുമായി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കൊലയ്ക്ക് മുൻപ് പ്രവീണും മൊയ്തീനും തമ്മിൽ ഒരു വാക്ക് പോലും സംസാരിച്ചിരുന്നില്ലെന്നും മൊയ്തീൻ നേരെ വന്ന് പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. താൻ സ്‌കൂട്ടറിലും പ്രവീൺ ബൈക്കിലുമായി ചാരങ്കാവിലേക്ക് എത്തി. ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു. ഈ സമയം തന്റെ കൈയിൽ കാടുവെട്ട് യന്ത്രമുണ്ടായിരുന്നു. താൻ വന്നപാടെ തന്റെ കൈവശമുണ്ടായിരുന്ന കാടുവെട്ട് യന്ത്രം മൊയ്തീൻ ചോദിച്ചുവാങ്ങി. ഈ സമയം പ്രവീണും അവിടേയ്ക്ക് എത്തി. തൊട്ടു പിന്നാലെ പ്രവീണിന്റെ പിന്നിലൂടെ പോയി മൊയ്തീൻ കഴുത്തിൽ വീശുകയായിരുന്നു. ഈ സമയം ഇരുവരും ഒന്നും സംസാരിച്ചില്ല. നേരെ പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൊയ്തീൻ കുട്ടിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

أحدث أقدم