വിവാഹമോചനവുമായി ബന്ധപ്പെട്ട കുടുംബകോടതി മധ്യസ്ഥ നടപടിക്കിടെ, പരാതിക്കാരനായ നെടുമങ്ങാട് ഐക്കരവിളാകം സ്വദേശി നൽകിയ 40 ലക്ഷം രൂപ എതിർകക്ഷിയ്ക്ക് കൈമാറാതെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് കേസ്. 2025 ജൂലൈയിൽ തുക അഭിഭാഷകയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് കൈമാറിയത്. ഇതിൽ 28.80 ലക്ഷം ഇപ്പോഴും ബാക്കിയുണ്ട്. പ്രൊഫഷണൽ അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് അഭിഭാഷക നിയമം 1961 പ്രകാരം എതിർകക്ഷി സുലേഖയ്ക്കെതിരെ കേരള ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. സമാനമായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികൾ മുമ്പും ഇവർക്കെതിരെ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇപ്പോഴത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും 10 ദിവസത്തിനുള്ളിൽ തുക തിരികെ നൽകുമെന്ന അഭിഭാഷകയുടെ അഭ്യർഥന പരിഗണിച്ച് അറസ്റ്റ് നടപടി താത്കാലികമായി നിർത്തിവെച്ചിരുന്നു. സമയപരിധി പലതവണ ലംഘിച്ചതോടെ ഇവരെ പിടികൂടാൻ അന്വേഷണം ശക്തിപ്പെടുത്താൻ ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലങ്ങളിലെ ആവർത്തിച്ച വ്യത്യാസങ്ങൾ കോടതിയവഹേളനത്തിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.