
കെ എസ് ആര്‍ ടി സി ബസില്‍ കയറിയ ശേഷം യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിച്ച് രക്ഷപെട്ട കേസിൽ പ്രതികളായ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാര്‍വതി എന്നിവരെയാണ് ഒരുവര്‍ഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴത്തുക പേഴ്സിന്‍റെ ഉടമസ്ഥയ്ക്ക് നല്‍കാനും ഉത്തരവിട്ടു.
ബി എൻ എസ് മുന്നൂറ്റിനാലാം വകുപ്പ് അനുസരിച്ചുള്ള സ്‌നാച്ചിംഗ് കുറ്റത്തിനാണ് ശിക്ഷ. ഈ കുറ്റകൃത്യം പുതിയതായി നിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്. ഈ വകുപ്പ് അനുസരിച്ചുള്ള കേരളത്തിലെ ആദ്യ വിധിയാണിത്.