തൃശൂരില്‍ സുരേഷ് ഗോപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ മാറ്റി; ഡോ. വി ആതിരക്കു പകരം എത്തുന്നത്…


തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച തൃശൂര്‍ മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. വി ആതിരയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനിലെ കുട്ടംകുളങ്ങരയിലെ സ്ഥാനാര്‍ഥിയെയാണ് ഒരുവിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയത്. ഡോ. വി ആതിരയ്ക്ക് പകരം എം ശ്രീവിദ്യയാണ് പുതിയ സ്ഥാനാര്‍ത്ഥി. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആതിരയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു.

ആര്‍എസ്എസ് മുന്‍ കാര്യവാഹക് ജി മഹാദേവന്റെ മകളാണ് ശ്രീവിദ്യ. കഴിഞ്ഞ ടേമില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഒന്നാം ഡിവിഷനായ പൂങ്കുന്നത്തുനിന്നും ജയിച്ച് കൗണ്‍സിലറായ ആതിര കേരള വര്‍മ കോളജിലെ അധ്യാപിക കൂടിയാണ്. ജനറല്‍ സീറ്റായ കുട്ടംകുളങ്ങര ഇത്തവണ സ്ത്രീ സംവരണമായി. ആര്‍എസ്എസിന്റെ എതിര്‍പ്പുയര്‍ന്നതാണ് സ്ഥാനാര്‍ത്ഥിയെ മാറ്റാനുള്ള കാരണമായതെന്ന് പറയുന്നു.

സംസ്ഥാന അധ്യക്ഷന്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ മാറ്റിയത്. കുട്ടംകുളങ്ങരയില്‍ മുന്‍ ബിജെപി കൗണ്‍സിലറായ ഐ ലളിതാംബികയാണ് ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥി. ഇവര്‍ ഇക്കഴിഞ്ഞ ദിവസം സിപിഐയില്‍ ചേര്‍ന്നിരുന്നു. അഞ്ജലി രാഗേഷ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

أحدث أقدم