
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ കൂടാളി സ്വദേശിയായ പിരിപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് മരിച്ചത്. മുപ്പത്തിയെട്ട് വയസായിരുന്നു. ഏതാനും ദിവസങ്ങൾക്കിടെ കുവൈത്തിലെ എണ്ണ മേഖലയിൽ ജീവൻ നഷ്ടമാകുന്ന മൂന്നാമത്തെ മലയാളിയാണ് രാജേഷ്. കുവൈത്തിലെ ഓയിൽ റിഗ്ഗിൽ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം ഏതാനും ദിവസങ്ങൾക്ക് മുൻപ് കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കരാർ തൊഴിലാളികളായി ജോലി ചെയ്തിരുന്ന തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ, കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് മരിച്ചത്. ജോലിക്കിടെ പെട്ടെന്നുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഇരുവരും മരിച്ചത്.