സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്നലെ ഉച്ചയോടെയാണ് സുധീഷ് കുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ശുപാര്‍ശക്കത്ത് എഴുതിയത് സുധീഷാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തകിടുകള്‍ കൊടുത്തുവിട്ടപ്പോള്‍ തയ്യാറാക്കിയ മഹസറുകളില്‍ ചെമ്പുതകിടുകള്‍ എന്നുമാത്രം എഴുതി സ്വര്‍ണം കവരാന്‍ സുധീഷ് കുമാര്‍ സാഹചര്യമൊരുക്കി എന്നതാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മഹസര്‍ എഴുതിയപ്പോള്‍ സ്ഥലത്തില്ലാതിരുന്ന ഉദ്യോഗസ്ഥരും ഉണ്ടെന്ന് രേഖപ്പെടുത്തിയതും ഇയാളാണെന്നാണ് വിവരം. ഇളക്കിയെടുത്ത പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് നേരിട്ടുകൊടുക്കുന്നു എന്ന് മഹസര്‍ എഴുതിയശേഷം പോറ്റിയുടെ രണ്ട് സുഹൃത്തുക്കളുടെ കൈവശം കൊടുത്തതും സുധീഷായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട 1998- 99 മുതലുള്ള രേഖകള്‍ അന്വേഷകസംഘം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് ശേഖരിച്ചു. ഇവ വിശദമായി പരിശോധിച്ചശേഷം ഇപ്പോഴുള്ള അളവ് കണക്കാക്കും. ഇതിലെ കുറവും രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും സ്വര്‍ണത്തിന്റെ കുറവ് കണക്കാക്കുക. അതേസമയം ശബരിമല ദ്വാരപാലക ശില്‍പ്പപാളികളിലെയും കട്ടിളപ്പടികളിലെയും സ്വര്‍ണം മോഷണം പോയ കേസുകളില്‍ പ്രത്യേക അന്വേഷക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം മുന്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ ചങ്ങനാശേരി പെരുന്ന തെക്കേടത്ത് മുരാരി ബാബുവിനെ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 13വരെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച കസ്റ്റഡി കാലാവധി കഴിഞ്ഞതിനെതുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. മുരാരി ബാബുവിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി.