ഉദ്യോഗസ്ഥരെ വെട്ടാന്‍ ശ്രമം, തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്



തിരുവനന്തപുരം: ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധം എന്ന നിലയിലാണ് കാപ്പാ കേസ് പ്രതി കൈരി കിരണിനെതിരെ പൊലീസ് വെടിവച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആര്യന്‍കോട് സ്‌റ്റേഷനിലെ എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദ് ആണ്.     കാപ്പാ കേസില്‍ നാടുകടത്തിയ പ്രതിയാണ് കൈരി കിരണ്‍. കാപ്പ ലംഘിച്ച് കൈരി കിരണ്‍ വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ തേടിയെത്തിയത്. ഈ സമയം ഇയാള്‍ അവിടെ ഉണ്ടായിരുന്നു. ഇതോടെ ഇയാളെ കരുതല്‍ തടങ്കലിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.    

രണ്ട് മൂന്ന് തവണ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെട്ടുകത്തി വീശുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ പലരും രക്ഷപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എസ്എച്ച്ഒ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രതിയെ വെടിവച്ചത്. എന്നാല്‍ ഈ സമയത്ത് ഓടിമാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
أحدث أقدم