
കേരളത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം തുടങ്ങിവച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ അധികാരം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും സിപിഐഎമ്മുമാണ് വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചത്.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആരേയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കില്ലെന്ന് ഹൈക്കമാന്റ് പറഞ്ഞതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകരുതെന്ന് പിണറായി വിജയനേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയാണ്. ഇവിടെ സിപിഐഎം-ബിജെപി അന്തര്‍ധാര വളരെ വ്യക്തമാകുന്നതെന്ന് അദേഹം പറഞ്ഞു. എൻഎസ്എസിന്റെ രാഷ്ട്രീയ ലൈൻ മാറിയിട്ടില്ല. എൻഎസ്എസുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തവണ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടില്ലെന്ന് മനസിലാക്കി സിപിഐഎം ഭൂരിപക്ഷത്തെ പിടിക്കാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.