അയർക്കുന്നം തിരുവഞ്ചൂരിലെ പള്ളിയിൽ മുത്തുക്കുട എടുക്കാൻ പോയ ശേഷം തിരികെ വരികയായിരുന്നു എമിലും സുഹൃത്തുക്കളും. മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയ ശേഷം നാലുമണിക്കാറ്റിൽ വിശ്രമിച്ചു. ഈ സമയം എമിൽ ഓട്ടോയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
റോഡിൽ ഇരുന്ന ശേഷം ഓട്ടോയുടെ അടിയിൽ എമിൽ കുനിഞ്ഞ് നോക്കുന്നതിനിടെ ഏറ്റുമാനൂർ ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ എമിലിനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇടിച്ച കാറിൽ തന്നെയാണ് എമിലിനെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ മണർകാട് പൊലീസ് കേസെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.