ഓപ്പറേഷൻ സിന്ദൂറിൽ വ്യോമതാവളത്തിന് നാശമുണ്ടായെന്ന് പരസ്യമായി സമ്മതിച്ച് പാക് ഉപ പ്രധാനമന്ത്രി. 2025 മെയിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങളുടെ തന്ത്രപ്രധാനമായ നൂറ്‍ ഖാൻ വ്യോമതാവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാൻ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഡിസംബർ 27-ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.
റാവൽപിണ്ടിയിലെ ചക്ലാല മേഖലയിലുള്ള നൂറ്‍ ഖാൻ എയർ ബേസിനെ ലക്ഷ്യമിട്ട് ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയതായി ഇഷാഖ് ദാർ സ്ഥിരീകരിച്ചു. 36 മണിക്കൂറിനുള്ളിൽ ഇന്ത്യ 80 ഡ്രോണുകളാണ് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 79 എണ്ണത്തെയും തങ്ങൾ വെടിവെച്ചിട്ടെന്നും എന്നാൽ ഒരു ഡ്രോൺ താവളത്തിൽ പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നുമാണ് പാക് വാദം. ആക്രമണത്തിൽ വ്യോമതാവളത്തിലെ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അദ്ദേഹം സമ്മതിച്ചു.
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. മെയ് 7-ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒൻപതോളം ഭീകരക്യാമ്പുകൾ ഇന്ത്യ തകർത്തു. തുടർന്ന് മെയ് 10-ഓടെ നൂറ്‍ ഖാൻ ഉൾപ്പെടെയുള്ള 11 പാക് വ്യോമതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിടുകയായിരുന്നു.