കോട്ടയത്ത് ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് ഹോട്ടലിൽ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ. പിടിയിലായത് കിടങ്ങൂർ സ്വദേശിയായ 39 കാരൻ


കോട്ടയം : ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ് പിണ്ണാക്കനാട് ഹോട്ടലിൽ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ. കിടങ്ങൂർ സൗത്ത് മംഗലത്തും കുഴി വീട്ടിൽ എം എ രതീഷി (39) നെയാണ് തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എം സൂഫിയുടെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം തിരിച്ചറിഞ് കൃത്യസമയത്ത് വിഷയത്തിൽ ഇടപെട്ട ഹോട്ടൽ ആൻ്റ് റസ്റ്ററൻ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുമാണ് പ്രതിയെ കുടുക്കാൻ തിടനാട് പൊലീസിന് സഹായകരമായി പ്രവർത്തിച്ചത്


ഡിസംബർ അഞ്ചിന് വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു കേസിന് ആസ്പദമായ സംഭവം. പിണ്ണാക്കനാട് കീർത്തി ഹോട്ടൽ ഉടമ ജയനെ ഫോണിൽ വിളിച്ച് ഫുഡ് സേഫ്റ്റി ഓഫീസർ എന്ന പരിചയപ്പെടുത്തിയ യുവാവ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്നുപേർക്ക് തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യപ്രശ്നം നേരിട്ടതായും , ഈ ഭക്ഷണസാമ്പളികൾ പരിശോധിക്കുന്നതിലേക്കായി മുപ്പതിനായിരം രൂപ ഫീസ് ആയി അടക്കണമെന്നുമായിരുന്നു ഭീഷണി. ഈ പണം ഗൂഗിൾ പേ ആയോ , അല്ലെങ്കിൽ താൻ നിർദ്ദേശിക്കുന്ന ആളുടെ കൈവശമോ കൊടുത്തു വിടണമെന്നും തട്ടിപ്പുകാരൻ ഹോട്ടൽ ഉടമയോട് നിർദ്ദേശിച്ചിരുന്നു.


ഫോൺ കോൾ വന്ന ഉടൻതന്നെ ജയൻ ഹോട്ടൽ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ഭാരവാഹിയുമായ എൻ പ്രതീഷിനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് വിവരം പറഞ്ഞപ്പോഴാണ് ഇത്തരത്തിൽ ഫുഡ് സേഫ്റ്റി ഓഫീസിൽ നിന്നും ആരും ബന്ധപ്പെടില്ലെന്നും ഗൂഗിൾ പേയായി പണം ആവശ്യപ്പെടുകയുമില്ല എന്ന വിവരം വ്യക്തമായത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇവർ വിവരം തിടനാട് പോലീസ് സംഘത്തെ അറിയിച്ചു. ജയൻ പണം നൽകാമെന്ന് അറിയിച്ചതനുസരിച്ച് ഒരു ടാക്സി ഡ്രൈവർ കടയിൽ എത്തി. ഇയാളെ തടഞ്ഞുവെച്ച് ഹോട്ടൽ ഉടമ പോലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് തിടനാട് പോലീസ് ടാക്സി ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തു നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ പൂർണ്ണരൂപം വെളിവായത്. കേസിലെ പ്രതിയായ രതീഷ് ഹോട്ടലുടമകളെ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത്തരത്തിൽ ഇയാൾ ഭീഷണിപ്പെടുത്തുന്ന ആളുകളിൽ നിന്നും പണം വാങ്ങാനാണ് ടാക്സി ഡ്രൈവറെ ഉപയോഗിച്ചിരുന്നത്. ഡോക്ടർ ആണെന്നാണ് ഇയാൾ എല്ലാവരെയും പരിചയപ്പെടുത്തിയിരുന്നതും. നേഴ്സിങ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച പ്രതി ഡോക്ടർ ആണെന്ന് പരിചയപ്പെടുത്തി പലസ്ഥലങ്ങളിലും സമാന രീതിയിൽ തട്ടിപ്പും നടത്തിയിട്ടുണ്ട്. തൊടുപുഴയിലും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലും ഇയാൾക്കെതിരെ തട്ടിപ്പിന് മുൻപും കേസുകളും പരാതികളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട ഭാഗത്ത് വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പിന് ശ്രമം നടത്തിയിരുന്നത്. ടാക്സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ താമസ സ്ഥലത്ത് എത്തിയ പാലാ ഡിവൈഎസ്പി കെ സദൻ്റെ നേതൃത്വത്തിൽ തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എം സൂഫി , എ എസ് ഐ മനോജ് , സിവിൽ പോലീസ് ഓഫീസർമാരായ റാഷ്ലി , ശ്രീജിത്ത് എന്നിവർ അടങ്ങുന്ന തിടനാട് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post