
രാത്രി ഉറങ്ങാൻ കഴിയാതാകുമ്പോൾ മോഷണത്തിന് ഇറങ്ങുന്നതാണ് സാറേ.. കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് പിടികൂടിയ കുട്ടിക്കള്ളൻ പൊലീസിനോട് പറഞ്ഞ കാര്യമാണിത്. നീലേശ്വരം ടൗണിൽ നിരവധി കടകളില്‍ പൂട്ട് പൊളിച്ച് കവര്‍ച്ചയും കവര്‍ച്ചാശ്രമവും നടത്തിയ കുട്ടിക്കള്ളനെ പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പിടികൂടിയത്. കല്ലുരാവി സ്വദേശിയായ 17 കാരനാണ് പിടിയിലായത്. പിടിയിലായ പയ്യൻ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിക്കില്ലെങ്കിലും മോഷണമാണ് ലഹരി. മോഷണം നടത്തി ബംഗളുരുവിലേക്ക് പോയി അടിച്ചു പൊളിക്കുകയാണ് രീതി.
പതിനേഴുകാരന്റെ വീട്ടിൽ മാതാവും സഹോദരങ്ങളുമാണ് ഉള്ളത്. രാത്രികാലങ്ങളിൽ മാതാവ് മകനെ ശ്രദ്ധിക്കും. മാതാവ് ബന്ധുക്കളുടെ വീട്ടിൽ പോകുന്ന തക്കത്തിനാണ് 17 കാരൻ മോഷണത്തിന് ഇറങ്ങുന്നത്. വീട്ടിൽ പണം കൊടുത്താൽ മാതാവിന്റെ ചോദ്യം വരും എന്നതുകൊണ്ട് തന്നെ പണം മുഴുവൻ ഉപയോഗിച്ച് അടിച്ചുപൊളിക്കും. മോഷണം നടത്തി തിരിച്ചു വരുന്നത് വരെയുള്ള എല്ലാ പ്ലാനുകളും കുട്ടിക്കള്ളൻ ചെയ്യും. മാതാവ് തിരിച്ചു വരുമ്പോഴേക്കും 17 കാരൻ വീട്ടിൽ ഉണ്ടാകും. സംശയം തോന്നാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്