നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; വഴിപാടായി നൽകിയതെന്തെന്നോ?..


        

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് വെളുപ്പിനെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ഒറ്റക്കായിരുന്നു ദർശനത്തിനെത്തിയത്. ക്ഷേത്രത്തിൽ വഴിപാടായി പൊന്നിൻകുടം സമർപ്പിച്ചാണ് നടൻ പ്രാർത്ഥിച്ചത്.

ഈ വർഷം ഏപ്രിലിലും രാജരാജേശ്വര ക്ഷേത്രത്തിൽ ദിലീപ് ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെത്തിയ ദിലീപ് പൊന്നിൻ കുടം വെച്ച് അന്നും പ്രാർത്ഥിച്ചിരുന്നു. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രമുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും ദിലീപ് എത്തിയിരുന്നു. ത്രികാലപൂജ, നെയ്‌വിളക്ക്, പുഷ്പാഞ്ജലി അടക്കം പ്രത്യേക വഴിപാടുകൾ നടത്തിയാണ് ദിലീപ് മ‍ടങ്ങിയത്. മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിൻകുടം സമർപ്പിച്ചിരുന്നു. കേരളത്തിലെയും കർണാടകയിലെയും പ്രമുഖ നേതാക്കൾ സ്ഥിരമായി രാജരാജേശ്വര ക്ഷേത്രത്തിൽ തൊഴാൻ എത്താറുണ്ട്.

അതേസമയം ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് വിചാരണക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. വിധി പകർപ്പിൽ 300 പേജുകളിലാണ് ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കിയെന്ന് കോടതി വിശദീകരിക്കുന്നത്. മാസ്റ്റർ കോൺസ്പറേറ്റർ എന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ല. ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറയുന്നു. ഇന്നലെയാണ് കേസിൽ കുറ്റവാളികൾക്ക് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറുപേർക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.


أحدث أقدم