കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി ഒടുവിൽ കൂട്ടിൽ...




പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടനിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ശനിയാഴ്ച രാത്രി പത്തോടെയാണു പുലി കുടുങ്ങിയത്. നവംബർ 27നാണ് വനമേഖലയോടു ചേർന്നു കൊട്ടാരം ജോർജിന്റെ തോട്ടത്തിൽ കൂട് സ്ഥാപിച്ചത്. തോട്ടത്തിൽ കാടുവെട്ടാനെത്തിയ തൊഴിലാളികൾക്കു നേരെ പുലി പാഞ്ഞടുത്തിരുന്നു. ഭാഗ്യം കൊണ്ടാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.

വാക്കോടൻ, ചുള്ളിപ്പറ്റ, നിരവ്, ചെന്തണ്ട് ഭാഗങ്ങളിൽ പുലി, കടുവ എന്നിവയുടെ സാനിധ്യമുണ്ടെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പ്രദേശത്തെ ചില വീടുകളിൽ നിന്നു വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു.

പിന്നാലെ നാട്ടുകാർ മണ്ണാർക്കാട് ഡിഎഫ്ഒയ്ക്കു പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്.

പൂഞ്ചോല മാന്തോണിൽ സ്ഥാപിച്ചിരുന്ന കൂടാണു വാക്കോടനിലേക്കു കൊണ്ടുപോയത്. പുലി കൂട്ടിൽ അകപ്പെട്ടത് അറിഞ്ഞു വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.  
أحدث أقدم