തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരായ സ്ത്രീകളുടെയോ സാക്ഷികളുടെയും വിവരങ്ങള്‍ വെളിപ്പെടുന്ന വിധം നവമാധ്യങ്ങളിൽ പോസ്റ്റിട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. രാഹുൽ ഈശ്വർ പരാതിക്കാരിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് കോടതിക്ക് ബോധ്യമായതുകൊണ്ടാണ് റിമാൻഡ് ചെയ്തത്. മോശം കമന്‍റിടുന്നവർക്ക് എതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് സൈബർ സെൽ ചുമതലയുള്ള എഡിജിപി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കേസിൽ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ 32ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിജീവിതയുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ പറയുന്നത് കുറ്റകരമാണ്. ഉത്തരവാദിത്വമില്ലാത്ത രീതിയിലുള്ള സമൂഹ മാധ്യമ ഇടപെടൽ എല്ലാവരും ഒഴിവാക്കണമെന്ന് എസ് ശ്രീജിത്ത് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മറ്റൊരാളുടെ സ്വകാര്യതാ ലംഘനത്തിന് ആർക്കും അവകാശമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.