
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ വിമർശനവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി. ഭരണത്തിന് നേതൃത്വം നൽകാനും ജനകീയ വിഷയങ്ങളിൽ ഇടപെടാനും വേണ്ടത് ഭാഷാ നൈപുണ്യമല്ല, മറിച്ച് മനുഷ്യത്വപരമായ മനസ്സാണ് എന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. ബെംഗളൂരുവിലെ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ റഹീം നൽകിയ അഭിമുഖം ട്രോളുകൾക്ക് ഇരയായ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ പിന്തുണ. ഇംഗ്ലീഷിൽ സംസാരിച്ചതിനെച്ചൊല്ലി ഇപ്പോൾ നടക്കുന്ന പരിഹാസങ്ങൾ ഒട്ടും ഉചിതമായ കാര്യമല്ല. കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ ‘ബുൾഡോസർ വേട്ട’യിൽ കേരളത്തിലെ ലീഗ് നേതൃത്വം പുലർത്തുന്ന മൗനമാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടത്. വിഷയങ്ങളിൽ ഇടപെടാൻ വേണ്ടത് നല്ല മനസ്സും ഇച്ഛാശക്തിയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബെംഗളൂരു യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിച്ചപ്പോൾ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് പുതിയ ട്രോളുകൾക്ക് കാരണമായത്. കോൺഗ്രസ് – സംഘപരിവാർ പ്രൊഫൈലുകൾ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ, രൂക്ഷമായ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വളരെ പക്വതയോടെയാണ് റഹീം മറുപടി നൽകിയത്, “എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, അത് അംഗീകരിക്കുന്നു. എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരേ ഒരു ഭാഷയേ ഉള്ളൂ. പരിഹസിക്കുന്നവരോട് പിണക്കമില്ല, ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.