അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോൺഗസ് ചെയർമാൻ ജോസ് കെ.മാണി എവിടെ മത്സരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.





കോട്ടയം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ ഒമ്പതില്‍ അഞ്ച് അസംബ്ളി മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിച്ച എല്‍.ഡി.എഫിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിപതറി.വൈക്കമൊഴികെ എട്ടു മണ്ഡലങ്ങളിലും യു.ഡി.എഫ് സമഗ്രാധിപത്യം നേടി. 71 പഞ്ചായത്തുകളില്‍ 45 ഇടത്തും, 11 ബ്ലോക്കുകളില്‍ ഒൻപതിലും, 6 നഗരസഭകളില്‍ 4 ഇടങ്ങളിലും വിജയിച്ചാണ് ഈ നേട്ടം. രണ്ട് നഗരസഭകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശത്തോടെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചിടത്തെ എല്‍.ഡി.എഫ് ജയം. എന്നാല്‍, ഇത്തവണ പാലാ നഗരസഭയില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ കേരള കോണ്‍ഗ്രസ് (എം) അധികാരത്തില്‍ നിന്ന് പുറത്താകുന്ന സ്ഥിതിയാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് (എം) തദ്ദേശ തിരഞ്ഞെടുപ്പില്‍ പിന്നിലായി. മന്ത്രി വി.എൻ. വാസവന്റെ ഏറ്റുമാനൂർ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഉറച്ച ഇടതുകോട്ടയായ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനും രണ്ട് ബ്ലോക്ക് ഡിവിഷനും എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു.കടുത്തുരുത്തിയും
ജോസിന് സേഫല്ല
മാണിഗ്രൂപ്പ് ശക്തികേന്ദ്രങ്ങളായ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നിലെത്തിയതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെയർമാൻ ജോസ് കെ.മാണി എവിടെ മത്സരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കടുത്തുരുത്തിയിലേക്ക് മാറുമെന്ന പ്രചാരണം സജീവമായിരിക്കെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വി. ഇവിടെ ഭൂരിഭാഗം പഞ്ചായത്തുകളിലേക്കും യു.ഡി.എഫ് പടർന്നുകയറി. നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ജോസിന്റെ അവകാശവാദത്തിനും തദ്ദേശ തിരഞ്ഞെടുപ്പോടെ മങ്ങലേറ്റു.
Previous Post Next Post