സമുദായനേതാക്കള്‍ പറയുന്നത് അനുസരിച്ചല്ല ആളുകള്‍ വോട്ടു ചെയ്യുന്നത് : കെ മുരളീധരന്‍





തിരുവനന്തപുരം: സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സാമുദായിക സംഘര്‍ഷം ഇല്ലാക്കാന്‍ അതുമൂലം സാധിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. രാഷ്ട്രീയമായി യുഡിഎഫിന് ഒട്ടും ദോഷമുണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സമുദായ നേതാക്കള്‍ എന്തു പറഞ്ഞാലും സമുദായ അംഗങ്ങള്‍ അതുനോക്കി വോട്ടുചെയ്യുന്നവരല്ല. നേരെ മറിച്ച് അവരുടെ നേതാക്കന്മാരെ അധിക്ഷേപിച്ചാല്‍ അവരത് സഹിക്കില്ല. വിമര്‍ശിക്കുന്നത് വ്യക്തിയെയാണ്, അല്ലാതെ സമുദായത്തെ അല്ല. പിണറായി വിജയന്‍ ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചപ്പോള്‍ ആ സമുദായം പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശനെ ബിനോയ് വിശ്വം വിമര്‍ശിച്ചതിനാല്‍ കുഴപ്പമില്ല. എന്നാല്‍ പകരം സതീശനായിരുന്നു എങ്കില്‍ വലിയ കുഴപ്പമായേനേ എന്നും കെ മുരളീധരന്‍ പറഞ്ഞു.

സമുദായ നേതാക്കന്മാർക്ക് അവരുടെ സമുദായത്തിന്റെ അവകാശത്തെക്കുറിച്ച് പറയാൻ സ്വാതന്ത്ര്യമുണ്ട്. അനാവശ്യമായി മറ്റ് സമുദായങ്ങളെ അവഹേളിച്ചാൽ അവർ വിമർശിക്കപ്പെടും. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വിവാദമാക്കിയത് തങ്ങളല്ല, സിപിഐയാണ്. മൂന്നാം പിണറായി സർക്കാർ വരുമെന്നായിരുന്നു വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കാണാം എന്ന രീതിയിലേക്ക് ആയി മാറി. സമുദായ ഐക്യത്തില്‍ യുഡിഎഫിന് അശേഷം ഭയമില്ല. എന്നാൽ അത് നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീളുമോ എന്നതാണ് സംശയമെന്നും കെ മുരളീധരൻ പറഞ്ഞു.



أحدث أقدم