കോട്ടയം നഗരത്തിൽ കല്യാൺ സിൽക്സിന് പുറകിലും, ബോട്ട് ജെട്ടിയിലും, കോടിമതയിലും വമ്പൻ ചീട്ടുകളി കേന്ദ്രങ്ങളാണ് നടക്കുന്നത്. കളത്തിൽ മറിയുന്നത് ലക്ഷങ്ങളാണ്. പണം തീർന്നാൽ വാഹനം പണയം പിടിച്ച് ഫിനാൻസ് ഏർപ്പെടുത്തും. ഗൂഗിൾ പേ വഴിയാണ് ഇടപാടുകൾ പ്രധാനമായും നടക്കുന്നത്.പഴയ ബോട്ട്ജെട്ടി ഭാഗത്താണ് പ്രധാന കേന്ദ്രം. കോൺഗ്രസ് നേതാവാണ് ഈ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ.പണത്തിന് പകരം ടോക്കൺ നൽകും. കളത്തിൽ പണമൊന്നും കാണില്ല. റെയ്ഡ് നടന്നാൽ പണം നഷ്ടപ്പെടാതിരിക്കാനാണ് ഈ തന്ത്രം. ലക്ഷങ്ങളാണ് ഇവിടെ മറിയുന്നത്. പണം തീർന്നാൽ വാഹനമോ സ്വർണമോ പണയംപിടിച്ച് പണം രൊക്കം നൽകാനും ആളുണ്ട്. എത്ര ലക്ഷങ്ങൾ വേണമെങ്കിലും ഇതുപോലെ പണയത്തിന് ലഭിക്കും. പലിശ കത്തിയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കളിയിൽ ലക്ഷങ്ങൾ പോയാൽ ആരായാലും ഇതുപോലുള്ള പണയ കുരുക്കിൽപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
കളിക്കാർക്ക് മദ്യവും ഭക്ഷണവും നൽകാൻ പ്രത്യേക സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയ്ക്ക് പുറത്തുള്ള കളിക്കാരും ഇവിടെ വന്ന് ചീട്ടുകളിക്കാറുണ്ട്. ഈ ചീട്ടുകളി കേന്ദ്രത്തിനെതിരേ പത്തിലധികം കേസുകൾ പൊലീസ് എടുത്തിട്ടുണ്ട് . എന്നാൽ ഇതൊന്നും വക വെയ്ക്കാതെയാണ് ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി നിർബാധം നടക്കുന്നത്.
കല്യാൺ സിൽക്സിനു പുറകിലാണ് പൊലീസ് റെയ്ഡ് നടത്തിയ ചീട്ടുകളി കേന്ദ്രം. നഗരത്തിലെ വാഴക്കുല കച്ചവടക്കാരും മൂലേടം സ്വദേശിയുമാണ് നടത്തിപ്പുകാരിൽ പ്രധാനികൾ. ഇവിടെ നേരം പോക്കിന് റമ്മി കളിക്കാനുള്ള ലൈസൻസുണ്ടെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി നടത്തുന്നത്.
പുറത്തു നിന്നാൽ കാണാൻ പറ്റാത്ത കെട്ടിടത്തിനുളളിലാണ് വൻ ചീട്ടുകളി നടക്കുന്നത്. കോടിമതയിലും സമാന രീതിയിൽ ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളിയാണ് നടക്കുന്നത്.
നഗരത്തിലെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങൾ മൂലം നിരവധി കുടുംബങ്ങളാണ് കടത്തിൽ മുങ്ങിയിരിക്കുന്നത്. അനധികൃത ചീട്ടുകളി കേന്ദ്രങ്ങൾ അടച്ച്പൂട്ടണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകനായ എ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.