തൊണ്ടിമുതലും തിരുവനന്തപുരം സീറ്റും, പണ്ട് തിരുവനന്തപുരം വെസ്റ്റായിരുന്ന കാലം തൊട്ടേ കേസിന്‍റെ പോക്ക് കണ്ടതാണ് മണ്ഡലം. ഓസ്ട്രേലിയൻ പൗരനെ ലഹരിക്കേസിൽ വിടുതലാക്കൻ തൊണ്ടി മുതലായ അടിവസ്ത്രം അഭിഭാഷകൻ വെട്ടി ചെറുതാക്കിയെന്ന് വെളിപ്പെട്ട 1996ൽ കേസ് വന്നെങ്കിലും അഭിഭാഷകനായ ആന്‍റണി രാജു എംഎൽഎ ആയി. കുറ്റപത്രമായപ്പോള്‍ 2006 ൽ വീണ്ടും മത്സരിക്കാനിറങ്ങിയ ആന്‍റണി രാജുവിന്‍റെ സ്ഥാനാര്‍ഥിക്കുപ്പായം വിഎസ് വെട്ടി.
പുതിയ തിരുവനന്തപുരം മണ്ഡലത്തിൽ 10 വര്‍ഷത്തിന് ശേഷം ആന്‍റണി രാജു വീണ്ടും സ്ഥാര്‍ത്ഥിയായി, പക്ഷേ തോറ്റു. കഴിഞ്ഞ തവണ വീണ്ടും മത്സരിച്ചു, ജയിച്ചു- മന്ത്രിയായി. ഒരിക്കൽ കൂടി മത്സരിക്കാനൊരുങ്ങുമ്പോഴാണ് തടവു ശിക്ഷ വിധിക്കുന്നതും അയോഗ്യനാവുന്നതും. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കുമോയെന്ന ചോദ്യം ഉയരുന്നത്. എന്നാൽ സീറ്റ് ആവശ്യപ്പെടുകയാണ് കേരള കോണ്‍ഗ്രസ് എം. സീറ്റ് ചോദിക്കുന്നത് ലത്തീൻ സഭാംഗവും ജില്ലാ പ്രസിഡന്‍റുമായ ജെ സഹായദാസിനെ സ്ഥാനാര്‍ഥിയാക്കാൻ വേണ്ടിയാണ്. 2001 ൽ തിരുവന്തപുരം വെസ്റ്റിൽ എംവി രാഘവൻ എംഎൽഎ ആയിരുന്ന പാരമ്പര്യം പറഞ്ഞാണ് സിഎംപി കോണ്‍ഗ്രസിനോട് സീറ്റ് വിട്ടുതരാൻ ആവശ്യപ്പെടുന്നത്. സിപി ജോണിനെ നിയമസഭയിലും, മന്ത്രിസഭയിലുമെത്തിക്കാൻ ഒത്ത മണ്ഡലമെന്നാണ് സിഎംപിയുടെ കണക്കു കൂട്ടൽ. ഒപ്പം വന്നവര്‍ പോയിട്ടും യുഡിഎഫിൽ ഉറച്ചു നിന്ന ജോണിന് ഉറച്ച സീറ്റ് കൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളും വൈകാരികമായി പറയുന്നു. പക്ഷേ പല തരം വിചാരങ്ങളാൽ ഒറ്റയടിക്ക് ഓകെ പറയുന്നുമില്ല.