വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം പുറത്തുവന്നതിന് പിന്നാലെ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അടിയന്തരമായി കേസില്‍ അപ്പീല്‍ പോകേണ്ട സാഹചര്യമുണ്ട് എന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട നിർദ്ദേശം . നിയമവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. കൂടാതെ കേസിലെ ഒന്ന് രണ്ട് പ്രതികള്‍ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരുമായതിനാല്‍ കേസ് അതീവ ഗുരുതരമാണെന്നും മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.
അതേസമയം കേസില്‍ തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തില്‍ ആന്റണി രാജു ഇന്ന് എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോഗ്യനാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പിക്കും മുന്‍പ് രാജിവെച്ച് ഒഴിയാനാണ് തീരുമാനം. സര്‍ക്കാരിനും ആന്റണി രാജുവിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതിന് പിന്നാലെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം അയോഗ്യമായിരുന്നു.