
ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് രമേശ് ചെന്നിത്തല. സ്വപ്നങ്ങളോ പ്രായോഗികതയോ ഇല്ലാത്ത, യാഥാർത്ഥ്യബോധമില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ടാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 50 % ത്തിൽ പോലും പദ്ധതി ചിലവ് നടത്താൻ കഴിയാത്ത സർക്കാരാണ് ഇപ്പോൾ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.
ഈ ഗവൺമെന്റിന് ആകെ ഒന്നര മാസമാണ് കാലാവധി ബാക്കിയുള്ളത്. ഈ ചുരുങ്ങിയ കാലയളവിൽ ഏത് പദ്ധതിയാണ് നടപ്പാക്കാൻ കഴിയുന്നത്? ഇത് ജനങ്ങളെ കബളിപ്പിക്കൽ മാത്രമാണ്. തോമസ് ഐസക്കിന്റെ കാലത്ത് പ്രഖ്യാപിച്ച 2500 കോടിയുടെ കുട്ടനാട് പാക്കേജും, വയനാട്, ഇടുക്കി പാക്കേജുകളും എങ്ങുമെത്തിയില്ല. പ്രഖ്യാപനങ്ങളല്ലാതെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ല.
കെ-റെയിൽ നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. ഒരു ഭാഗത്ത് അതിവേഗ പാതയെന്നും മറുഭാഗത്ത് കെ-റെയിൽ എന്നും പറയുന്നു. ഇതിൽ ഏതാണ് ശരിയെന്ന് സർക്കാരിന് തന്നെ വ്യക്തതയില്ല. യുഡിഎഫ് വികസനത്തിന് എതിരല്ല. എന്നാൽ കെ-റെയിൽ പദ്ധതിയിൽ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല, ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല. വൻതോതിലുള്ള കടമെടുപ്പാണ് ഇതിനാവശ്യം. റെയിൽവേ പാളങ്ങളിലെ വളവുകൾ നിവർത്തിയും സിഗ്നലിംഗ് പരിഷ്കരിച്ചും നിലവിലുള്ള പാത വേഗത്തിലാക്കാൻ കഴിയും. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ആ മഞ്ഞക്കുറ്റികൾ പിഴുതെറിയണമെന്നാണ് സർക്കാരിനോടുള്ള അഭ്യർത്ഥന.
കോടിക്കണക്കിന് രൂപ ചിലവാക്കിയ കെ-ഫോൺ പദ്ധതി കൊണ്ട് ആർക്കാണ് പ്രയോജനമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ-ഫോണിന്റെ നിലവിലെ സ്ഥിതി എന്താണ്? ആർക്കാണ് അതുകൊണ്ട് ഗുണമുള്ളത്? ഇതെല്ലാം ജനങ്ങളെ പറ്റിക്കാനുള്ള തട്ടിക്കൂട്ട് വിദ്യകൾ മാത്രമാണ്. ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാത്തതും ബജറ്റിലെ വലിയ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു