തിരുവനന്തപുരം : ബിജെപിയുടെ നിയമസഭയിലേക്കുള്ള പോരാട്ടം മോദിയെ മുൻനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നയം വ്യക്തമാക്കിയത്. പോരാട്ടം യുഡിഎഫും, എൻഡിഎയും തമ്മിലായിരിക്കും എന്നും തൃശൂരിലെ വോട്ട് ചോർച്ച പാർട്ടി ഗൗരവത്തിൽ പരിശോധിക്കും. ആറ് ജില്ലകളിൽ യുഡിഎഫ് എൽഡിഎഫ് വോട്ട് കച്ചവടം നടന്നതിന് തെളിവ് പുറത്ത് വിടും. ക്രിസ്ത്യൻ വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റാൻ തീവ്ര ശ്രമം തുടരും. മുസ്ലീം വോട്ട് എത്ര കിട്ടും എന്നതിൽ ഉറപ്പില്ല എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കൂടാതെ, രാഷ്ട്രീയ എതിരാളികൾ അവരുടെ മനസിൽ ബിജെപി വിരുദ്ധ വിഷം കുത്തിവച്ചിട്ടുണ്ട്, ഇത്തവണ എസ്എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലമാകും. നേമത്ത് മത്സരിക്കാനുള്ള സന്നദ്ധത താൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആർ ശ്രീലേഖയ്ക്ക് മേയർ സ്ഥാനം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കേരളത്തിലെ അഴിമതി രഹിത മുഖങ്ങളിൽ ഒരാളാണ് ആർ ശ്രീലേഖയെന്നും, ശ്രീലേഖയെ നിയമസഭയിൽ മത്സരിപ്പിക്കണോ എന്ന് ചർച്ചയിലൂടെ തീരുമാനിക്കും എന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്.