
കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ ശബരിമല തീർഥാടകനെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ബസിലെ ജീവനക്കാർ. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കുമളി സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസിൽ അഞ്ചലിൽ നിന്നുമാണ് 4 ശബരിമല തീർഥാടകർ കയറിയത്. ഇവർ വണ്ടിപ്പെരിയാറിലേക്കാണ് ടിക്കറ്റ് എടുത്തത്. സംഘത്തിലുണ്ടായിരുന പ്രവീൺ (23) എന്ന തീർഥാടകൻ കുരുവിക്കോണം ഭാഗത്ത് എത്തിയപ്പോഴേക്കും അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. തുടർന്ന് വാതിലിന്റെ ഭാഗത്തേക്ക് കുഴഞ്ഞു വീഴുകയും ചെയ്തു. ആംബുലൻസിന് കാത്തു നിൽക്കാതെ ഉടൻ തന്നെ കണ്ടക്ടർ രാഹുലും , ഡ്രെവർ അനുരാജും ചേർന്ന് 10 കിലോമീറ്റർ അകലെയുള്ള പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് ബസിൽ തന്നെ രോഗിയെ എത്തിച്ചു.
മറ്റു യാത്രക്കാരും പ്രാഥമിക ശുശ്രൂഷകൾ ലഭ്യമാക്കി ഡ്രൈവർക്കും, കണ്ടക്ടർക്കും ഒപ്പം ചേർന്നു. പ്രവീൺ അപകട നില തരണം ചെയ്തുവെന്ന് ഉറപ്പു വരുത്തിയ ശേഷമാണിവർ യാത്ര തുടർന്നത്. ദിവസങ്ങൾക്ക് മുമ്പ് അച്ചൻകോവിൽ പാതയിൽ ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രോഗിയെ വഴിയിലിറക്കുകയും ചികിത്സ ലഭിക്കാതെ റോഡരികിൽ യാത്രക്കാരൻ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഒടുവിൽ മരിച്ച രോഗിയുടെ വീട്ടുകാർ സംഭവത്തിൽ കെഎസ്ആർടിസിക്കെതിരെ പരാതിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.