സെൻസര്‍ ബോര്‍ഡിന് തിരിച്ചടി, ‘ജനനായകൻ’ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി





വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. സർട്ടിഫിക്കേറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി മുമ്പ് വാദത്തിനിടെ ചോദിച്ചിരുന്നു. കമ്മിറ്റിയിൽ അംഗമായ ഒരാൾ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമർശിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കേറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും സി ബി എഫ് സി ചെയർമാന് ഇടപെടാമെന്നായിരുന്നു സെൻസർ ബോർഡിന്‍റെ നിലപാട്.

നിർമാതാക്കൾക്ക് അനുകൂലമായ ഉത്തരവ് വന്നാലും, സെൻസർ ബോർഡ് അപ്പീൽ നൽകാൻ സാധ്യതയുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊങ്കലിന് മുൻപായി ഈ മാസം 14 നോ അല്ലെങ്കിൽ 23 നോ ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ ശ്രമം. ഇന്നാണ് ചിത്രം റിലീസ് ചെയ്യാൻ ആദ്യം തിരുമാനിച്ചിരുന്നത്. അതിനിടയിലാണ് സെൻസർ ബോർഡിന്‍റെ കട്ടും കോടതിയിലേക്ക് ‘ജനനായകൻ’ നിയമ പോരാട്ടം നീണ്ടതും.
Previous Post Next Post