ഷൊർണൂർ- നിലമ്പൂർ റെയിൽപാതയ്ക്ക് സമീപത്തെ കവളപ്പാറയിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന സുമതിക്ക് ട്രെയിൻ ശബ്ദം പോലും നീറുന്ന ഓർമ്മയാണ്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സൗമ്യ. 2011 ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച, ഷൊർണൂരിലെ വീട്ടിലേക്ക് പാസഞ്ചർ ട്രെയിനിൽ വരും വഴി തൃശൂർ വള്ളത്തോൾ നഗറിനടുത്ത് വെച്ചായിരുന്നു പ്രതി ഗോവിന്ദച്ചാമിയുടെ ആക്രമണം. പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ അഞ്ചാം നാൾ മരണം സംഭവിച്ചു. ഇക്കഴിഞ്ഞ ജൂലൈയിൽ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ സുമതിയുടെ മനസും നീറിപ്പുകഞ്ഞു. പിടിയിലായപ്പോൾ ആശ്വാസം. പക്ഷെ ജയിൽ ചാടിയതിൻറെ അന്വേഷണം എവിടെയെത്തിയെന്നാണ് ഈ അമ്മയുടെ ചോദ്യം.