എം.എസ്. പാളയ സ്വദേശിയായ ഇ കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഏകദേശം 700 ഗ്രാം സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫെബ്രുവരി 2-ന് ഒരു വനിതാ ഉപഭോക്താവ് ലോക്കറിലെ സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ബാങ്കിന്റെ സോണൽ ഹെഡ് ദിലീപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗിരിനഗർ പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയായിരുന്നു
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലക്കാരനായ കിരൺ കുമാർ, വിദ്യാരണ്യപുരയ്ക്ക് അടുത്തുള്ള എം.എസ്. പാളയയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. 2019 മുതൽ ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുന്ന ഇയാൾ അടുത്തിടെയാണ് ഗിരിനഗർ ശാഖയിൽ അസിസ്റ്റന്റ് മാനേജരായത്. ഓൺലൈൻ ബെറ്റിംഗിന് അടിമപ്പെട്ട കിരൺ ആദ്യം ശമ്പളവും പിന്നീട് വീട്ടിലെ സ്വർണവും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ പണവും നഷ്ടപ്പെടുത്തി. കടം പെരുകിയതോടെയാണ് പണത്തിനായി താൻ ജോലി ചെയ്യുന്ന ബാങ്കിലെ ലോക്കറുകളിലെ സ്വർണം ഇയാൾ ദുരുപയോഗിച്ചത്.
കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം ജനുവരി അവസാനം വരെ പല ഘട്ടങ്ങളിലായാണ് കിരൺ ലോക്കറുകളിൽ നിന്ന് സ്വർണം മോഷ്ടിച്ചു. ഇത് വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് ഏകദേശം 2.5 കോടി രൂപ സമ്പാദിച്ചു. ഈ പണം മുഴുവൻ ഓൺലൈൻ ബെറ്റിംഗ് ആപ്പുകളിൽ ഉപയോഗിച്ച് ചൂതാട്ടം നടത്തി. ഇയാൾ ഇതുവരെ 5 കോടിയിലധികം രൂപ ബെറ്റിംഗിൽ നഷ്ടപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ജൂൺ മുതൽ ഗിരിനഗർ ശാഖയിൽ ജോലി ചെയ്യുന്ന കിരണിന്റെ കൈവശമായിരുന്നു ലോക്കറുകളുടെ താക്കോലുകൾ. ഉപഭോക്താക്കളുടെ ലോക്കർ തുറക്കാനുള്ള അധികാരവും ഇയാൾക്കുണ്ടായിരുന്നു. പണം ആവശ്യമുള്ളപ്പോഴെല്ലാം രാവിലെ ഓഫീസിൽ നേരത്തെ എത്തിയോ, വൈകുന്നേരം ജീവനക്കാർ പോയ ശേഷമോ ലോക്കർ തുറക്കും. ലോക്കറിൽ സ്വർണം വെക്കുന്നതിന് മുമ്പ് ഉപഭോക്താക്കളിൽ നിന്ന് കണക്ക് പരിശോധിച്ച് ഒപ്പിട്ട് വാങ്ങുന്നതും കിരൺ ആയതിനാൽ, ഏത് ലോക്കറിൽ എത്ര സ്വർണമുണ്ടെന്ന് ഇയാൾക്ക് കൃത്യമായി അറിയാമായിരുന്നു. വലിയ അളവിലുള്ള സ്വർണം ഗ്രാമുകളായി മോഷ്ടിച്ച് പണയം വെച്ച് പണം നേടുകയും മണിക്കൂറുകൾക്കുള്ളിൽ അത് ബെറ്റിംഗിൽ നഷ്ടപ്പെടുത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് വിശദമാക്കുന്നത്. ആഭ്യന്തര അന്വേഷണത്തിൽ കിരണിനെ സംശയം തോന്നിയതോടെ സോണൽ ഹെഡ് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
തുടർന്നാണ് ഗിരിനഗർ സ്റ്റേഷനിൽ പരാതി നൽകിയതും കിരണിനെ പോലീസ് അറസ്റ്റ് ചെയ്തതും. ചോദ്യം ചെയ്യലിലാണ് ബെറ്റിംഗിൽ പണം നഷ്ടപ്പെട്ട സത്യം പുറത്തുവന്നത്. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും മോഷണം പോയ 2.783 കിലോ സ്വർണവും നിയമപരമായി കണ്ടുകെട്ടി ബാങ്കിന് തിരികെ നൽകും. തുടർന്ന് ബാങ്ക് വഴി അതത് ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ കൈമാറും എന്നാണ് കേസിനെക്കുറിച്ച് പ്രതികരിച്ച സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷ് ജഗലാസർ വിശദമാക്കുന്നത്.