
ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ സ്വദേശി ശോഭനയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ അയൽവാസികൾ ശോഭനയെ കണ്ടത്. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്. വീട്ടിലാരും ഇല്ലാത്ത സമയത്താണ് ശോഭനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പോലീസ് പറയുന്നു. പ്രാഥമികമായി ലഭിച്ച വിവരമനുസരിച്ച് ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ജീവനൊടുക്കാൻ തക്കവിധത്തിലുള്ള പ്രശ്നങ്ങളൊന്നും ശോഭനയ്ക്കില്ലെന്നാണ് പ്രദേശത്ത് നിന്നും ലഭിക്കുന്ന വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.