ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്‌പോര്. ‘നിയമസഭയിൽ മുദ്രാവാക്യം വിളിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാം, എന്നാൽ ഇങ്ങോട്ടു വിരട്ടാൻ വരരുതെന്ന്’ മന്ത്രി ശിവൻകുട്ടി പറഞ്ഞു. ‘ഭരണപക്ഷത്തെ വിരട്ടാൻ വരേണ്ട. ഞങ്ങൾ ഓടു പൊളിച്ച് ഇറങ്ങി വന്നവരല്ല. ഞങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ വിജയിച്ചു വന്നവരാണ്. നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു എന്നൊന്നും ആരും പറയേണ്ടെന്നും’ മന്ത്രി ശിവൻകുട്ടി പറഞ്ഞു.
‘റോജി വിരട്ടേണ്ട. അങ്ങോട്ടു നോക്കി പറഞ്ഞാൽ മതി’യെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.’ മന്ത്രിമാരെ വെല്ലുവിളിക്കുന്നു, അസഭ്യങ്ങൾ പറയുകയാണ്. അതെല്ലാം അങ്ങോട്ടു നോക്കി പറഞ്ഞാൽ മതി’യെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾക്കിടെയാണ് സഭ പ്രക്ഷുബ്ധമായത്. സ്വർണക്കള്ളൻ സഭയിലിരിക്കുന്നു എന്നു പറഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ‘സ്വർണക്കള്ളൻ ആരാണ് ?. സ്വർണക്കള്ളന്മാർ പോയത് സോണിയയെ കാണാനാണെന്നും’ ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
ബ്രേസ്ലെറ്റ് വാങ്ങിയത് ആരാണെന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. ‘ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ…’ എന്ന് പ്രതിപക്ഷത്തെ ഭരണപക്ഷ എംഎൽഎമാർ പരിഹസിച്ചു. മന്ത്രി ശിവൻകുട്ടിക്ക് പിന്തുണയുമായി മുൻമന്ത്രി കെ ടി ജലീലും രംഗത്തെത്തിയിരുന്നു.