മറിയ ഉമ്മന്‍ സ്ഥാനാര്‍ഥിയാവുമോ? ചില കൂടിക്കാഴ്ചകള്‍ക്കും ഡല്‍ഹി യാത്രയ്ക്കും പിന്നിലെന്ത്?


ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഡോ.മറിയ ഉമ്മന്‍ വരാനിരിക്കുന്ന നിയമസഭാ തിരിഞ്ഞെടുപ്പില്‍ മത്സരിക്കുമോ? മറിയ സ്ഥാനാര്‍ഥിയാവുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. മറിയ ഉമ്മന്‍ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കുമെന്നാണ് പ്രചാരണം. എന്നാല്‍ മത്സരിക്കുമെന്നോ, ഇല്ലെന്നോ മറിയ ഉമ്മന്‍ വ്യക്തമാക്കിയിട്ടില്ല. എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായരുമായും, സഭാ നേതൃത്വുമായും മറിയ ഉമ്മന്‍ നടത്തിയ കൂടിക്കാഴ്ചയും ഡല്‍ഹി യാത്രയും ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ഥിയാവുമെന്ന തരത്തിലുള്ള പ്രചാരണം.

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രമേ രാഷ്ട്രീയത്തില്‍ ഉണ്ടാവൂ എന്നാണ് ചാണ്ടി ഉമ്മന്റെ നേരത്തെ പുറത്തുവന്ന പ്രതികരണം. പുതുപ്പള്ളിയില്‍ മത്സരിക്കുന്നതില്‍ നിന്നും മാറിനില്‍ക്കാമെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മറിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പിന്നീട് ചാണ്ടി ഉമ്മനും മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ സ്ഥാനാര്‍ഥിയാവുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. പിന്നീട് അച്ചു ഉമ്മന്‍ തന്നെ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തി. ഇതോടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ അവസാനിക്കുകയായിരുന്നു. ഇത്തവണ മറിയ ഉമ്മന്റെ പേരാണ് ഉയരുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വ്യക്തിപരമായി ഏറെ അധിക്ഷേപം നേരിട്ട വ്യക്തികൂടിയാണ് മറിയ ഉമ്മന്‍.

ഡല്‍ഹിയില്‍ ദേശീയ നേതാക്കളുമായി മറിയം ഉമ്മന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. വ്യക്തിപരമായുള്ള യാത്രയുടെ ഭാഗമായാണ് മറിയം ഉമ്മന്‍ ഡല്‍ഹിയില്‍ എത്തുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കവെയാണ് മറിയം ഉമ്മന്റെ ഡല്‍ഹി സന്ദര്‍ശനം.

أحدث أقدم