
പട്ടാപ്പകൽ ജനങ്ങൾ നോക്കിനിൽക്കെ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയും, പിന്നീട് അതിന് രൂപമാറ്റം വരുത്തി ഉപയോഗിച്ചു വരികയും ചെയ്ത യുവാവ് പിടിയിലായി. കുറ്റ്യാടി വടയം സ്വദേശി വെള്ളാപ്പറമ്പത്ത് വിജിൻ ലാൽ (32) ആണ് എടച്ചേരി പോലീസിന്റെ പിടിയിലായത്. പുറമേരി മുതുവടത്തൂർ സ്വദേശി നാസറിന്റെ സ്പ്ലെൻഡർ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം ഓർക്കാട്ടേരിയിലെ ചന്ത കാണാനായി ഭാര്യയോടൊപ്പം എത്തിയതായിരുന്നു നാസർ. റോഡരികിലെ അസ്മ കോഴിഫാമിന് അടുത്തുള്ള പാലത്തിന് സമീപം മറ്റ് വാഹനങ്ങൾക്കൊപ്പം ബൈക്ക് പാർക്ക് ചെയ്തു. തുടർന്ന് മക്കൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങാൻ പോയ നാസർ മുക്കാൽ മണിക്കൂർ കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. തിരക്കേറിയ സ്ഥലത്ത് നിന്നും സിനിമാ സ്റ്റൈലിലായിരുന്നു വിജിൻ ലാലിന്റെ മോഷണം.
ബൈക്ക് മോഷ്ടിച്ച ശേഷം പോലീസിനെ വെട്ടിക്കാനായി വിജിൻ ലാൽ വാഹനത്തിന് രൂപമാറ്റം വരുത്തി. തുടർന്ന് ഇതേ ബൈക്കുമായി ഇയാൾ യാത്രകൾ നടത്തിയിരുന്നു. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു. ഇതോടെ വിജിൻ ലാൽ നാട്ടിൽ നിന്നും മുങ്ങി. പ്രതി ഒളിവിൽ പോയതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒടുവിൽ കുറ്റ്യാടിക്ക് സമീപം വെച്ച് എടച്ചേരി പോലീസ് ഇയാളെ ബൈക്ക് സഹിതം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച ബൈക്ക് പോലീസ് ഉടമസ്ഥന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു