ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് വീണ്ടും നോട്ടീസ്. കേസിലെ ഒന്നാം പ്രതിയും, ക്ലര്‍ക്കുമായ സംഗീതിൻ്റെ മാനസിക നിലയെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപികരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു ഇതുപ്രകാരം ഇന്നാണ് റിപ്പോർട്ട് ഹാജരാക്കേണ്ടിയിരുന്നത്. എന്നാൽ, കോടതിയിൽ റിപ്പോർട്ടോ ,മറ്റ് വിശദീകരണ രേഖകളോ കോടതിയിൽ ഹാജരാക്കിയില്ല. ഇതേ തുടർന്നാണ് കോടതി നടപടി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ മനോജിൻ്റെതാണ് ഉത്തരവ്.
നേരത്തെ ഒന്നാം പ്രതിക്ക് മാനസികമായി പ്രശനങ്ങൾ ഇല്ലെന്ന് കാട്ടി പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദത്തിലെ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ, ഈ റിപ്പോര്‍ട്ട് പ്രതിഭാഗം അംഗീകരിക്കാത്തതിനാല്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രതിയുടെ മാനസിക നില പരിശോധിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം മാത്രമേ പ്രതികളെ കസ്റ്റഡിയിൽ നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.
കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനായ രണ്ടാം പ്രതിയുമായ അനില്‍ കുമാറിനെയും കസ്റ്റഡില്‍ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം എത്തിയപ്പോൾ പ്രതി സംഗീതിനെ മാനസിക രോഗിയായതിനാല്‍ വിട്ടുനൽകരുതെന്നായിരുന്നു പ്രതിഭാഗം വാദം. സാമ്പത്തിക ക്രമക്കേട് നടത്തിയപ്പോള്‍ മാനസിക രോഗം ഇല്ലായിരുന്നോ എന്ന് പ്രതിഭാഗത്തോട് കോടതി വാക്കാല്‍ ചോദിച്ചിരുന്നു. സംഗീതിനെ കസ്റ്റഡിയില്‍ ലഭിക്കാത്തതിനാല്‍ അനില്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലന്‍സും തയാറായില്ല. ഈ സാഹചര്യത്തിലാണ് സംഗീതിനെ പരിശോധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി വിജിലന്‍സിന് നിർദ്ദേശം നല്‍കിയത്. ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനില്‍ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് 14 കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് മാത്രം 45 രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. അനില്‍ കുമാര്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു എന്നാണ് വിജിലന്‍സ് കേസ്.