
അക്രമ സമരം നടത്തി പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിൽ മന്ത്രിയെ കണ്ടെത്താന്‍ ആയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. അതേസമയം കോടതിയില്‍ നേരിട്ടത്തി ജാമ്യം നേടി മന്ത്രി. റവന്യൂ മന്ത്രി കെ. രാജനാണ് കോടതിയില്‍ നേരിട്ടത്തി ജാമ്യം എടുത്തത്. 2013 ലാണ് കേസിനാസ്പദമായ സംഭവം.
2013 ഫെബ്രുവരി 11ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷമാണ് കേസിന് അടിസ്ഥാനം. കെ. രാജന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്ത് 50,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. കേസില്‍ ആദ്യം ജാമ്യം എടുത്ത മന്ത്രി പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ ഒന്നും കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും മന്ത്രി ഹാജരായില്ല.
കെ. രാജനെ കണ്ടെത്താന്‍ ആയില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ പിടികിട്ടാത്ത കേസുകളില്‍ ഉള്‍പ്പെടുത്തി ലോങ്ങ് പെന്റിങ് കേസ് ആക്കി മാറ്റുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി നേരിട്ട് കോടതിയില്‍ എത്തി ജാമ്യം എടുത്തത്. മന്ത്രിക്കുവേണ്ടി മുന്‍ പ്രോസിക്യൂട്ടര്‍ എം. സലാഹുദീന്‍ ഹാജരായി. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മാജിസ്ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് ആണ് മന്ത്രിക്ക് ജാമ്യം അനുവദിച്ചത്