തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടുന്നത് സംയുക്തനേതൃത്വത്തിന്റെ കീഴിലായിരിക്കുമെന്ന സൂചനനൽകി ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫുമാണ് ഔദ്യോഗിക നേതൃസ്ഥാനത്തുള്ളതെങ്കിലും മുതിർന്ന നേതാക്കൾ ഒന്നാകെയായിരിക്കണം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കേണ്ടതെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
രമേശ് ചെന്നിത്തലയെ പ്രചാരണസമിതി ചെയർമാനായും ശശി തരൂരിനെ കോ-ചെയർമാനായും നിയമിച്ചതും ഈ സന്ദേശം നൽകുന്നു. പാർട്ടിയുമായി അകൽച്ചയിലായിരുന്ന തരൂർ അടുത്തിടെ രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെ സന്ദർശിച്ചത് മഞ്ഞുരുക്കിയിരുന്നു. അദ്ദേഹത്തെ കൂടെനിർത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതിപക്ഷ നേതാവ് വീട്ടിലെത്തി തരൂരിനെ കണ്ടിരുന്നു.