ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീനിൽ ഞായറാഴ്ച പുലർച്ചെ 1.15 ഓടെ തീപിടിത്തം ഉണ്ടായി. അടച്ചിട്ടിരുന്ന കാന്റീനിന്റെ മുകൾ ഭാഗത്ത് നിന്നാണ് തീ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ അഗ്നിശമന സേനയെ അറിയിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നുള്ള സീനിയർ ഓഫീസർ പ്രസാദ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും ചാലക്കുടിയിൽ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
കാന്റീനിന്റെ പൂട്ടിയ വാതിൽ തകർത്ത് അഗ്നിശമന സേനാംഗങ്ങൾ അകത്തുകടന്ന് പ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തിൽ മുകൾനിലയിലെ ഹാൾ കത്തിനശിച്ചു. പുലർച്ചെ അഞ്ച് മുതൽ വൈകീട്ട് എട്ടര വരെ പ്രവർത്തിക്കുന്ന കാന്റീനിൽ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേന ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
താഴത്തെ വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുമ്പോൾ തീ മുകളിൽനിന്ന് താഴേക്ക് പടരുകയായിരുന്നെന്ന് ഫയർ യൂനിറ്റിലെ ജീവനക്കാർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. ആശുപത്രി അധികൃതർ വിലക്കിയിരുന്നെങ്കിലും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നതായി പറയുന്നു.
പറപ്പൂക്കര സ്വദേശി ജോയ് ആണ് വർഷങ്ങളായി കാന്റീൻ നടത്തുന്നത്. ജി.എച്ച് കിച്ചൻ എന്ന പേരിൽ 2024 ലാണ് നവീകരിച്ച കിച്ചൻ പ്രവർത്തനം ആരംഭിച്ചത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായതായി ഉദ്യോഗസ്ഥർ പറഞ്ഞു.