ശബരിമല തീർത്ഥാടകരെ വഴിയിലിറക്കിയ സംഭവം; കടുത്ത നടപടിയെടുത്ത് ഗതാഗതമന്ത്രി


ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ടെന്ന് പരാതിയില്‍ കടുത്ത നടപടിയെടുത്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. താൽക്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും കണ്ടക്ടരെ സ്ഥലംമാറ്റാനും നിർദ്ദേശം നല്‍കി. തിരുവനന്തപുരം പൂവാറിൽ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്. സംഭവത്തില്‍ അന്വേഷണത്തിനും ഗതാഗത മന്ത്രി നിർദ്ദേശം നല്‍കി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പ – തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീര്‍ത്ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്.

തീര്‍ത്ഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏറെ നേരെ വനമേഖലയിൽ കാത്തുനിന്നശേഷം വാഹനം വിളിച്ചുവരുത്തിയശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടങ്ങാനായത്. സംഭവത്തിൽ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിന് പരാതി നൽകുമെന്ന് കൊല്ലത്ത് നിന്നുള്ള തീർത്ഥാടക സംഘം അറിയിച്ചു.

أحدث أقدم