ആർഎസ്പിയുടെ സീറ്റുകൾ സംബന്ധിച്ചു കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ച മറ്റന്നാൾ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തുന്ന പുതുയുഗ യാത്രയ്ക്കിടെ ഇടുക്കിയിൽ വച്ചു ചർച്ച നടത്താനാ തീരുമാനം. മണ്ഡലം കമ്മിറ്റികൾ 24ന് ചേരും.
ആറ്റിങ്ങൽ, മട്ടന്നൂർ സീറ്റുകൾ വേണ്ടെന്നും പകരം വിജയ സാധ്യതയുള്ള സീറ്റുകൾ വേണമെന്നാണ് ആർഎസ്പി യുടെ ആവശ്യം. ഇതിൽ ഏതെങ്കിലും ഒരു സീറ്റെങ്കിലും മാറി നൽകാനാണ് സാധ്യത. ചടയമംഗലം ആണ് ആർഎസ്പി നേതൃത്വത്തിന്റെ മനസ്സിൽ. സീറ്റ് കിട്ടിയാൽ ആർഎസപിയിൽ ചേർന്ന സിപിഐ നേതാവ് മുസ്‌തഫയെ മത്സരിപ്പിക്കാമെന്നാണ് യുഡിഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാൽ ലീഗ് പുനലൂരിന് പകരം ചോദിച്ച സീറ്റുകളിൽ ഒന്നാണ് ചടയമംഗലം.
ചവറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും കുന്നത്തൂരിൽ കഴിഞ്ഞ തവണ മത്സരിച്ച യുവനേതാവ് ഉല്ലാസ് കോവൂരും പ്രചരണം ആരംഭിച്ചു. ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്. എൻ. കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രന്റെ പേരും സജി ഡി ആനന്ദിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. ഇരവിപുരത്തിന്റെ കാര്യത്തിൽ മണ്ഡലം കമ്മിറ്റിയിൽ നിന്നുള്ള നിർദേശങ്ങൾ കൂടി പരിഗണിച്ചു അന്തിമ തീരുമാനമെടുക്കാമെന്നാണു ധാരണ.