മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് എം മുകേഷ്. സിനിമയിലും ,രാഷ്ട്രീയത്തിലും താൻ ചാൻസ് ചോദിച്ച് എങ്ങും പോയിട്ടില്ലെന്നും മുകേഷ് പറഞ്ഞു. പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് അനുസരിച്ച് നടക്കും. അതാണ് രീതി. ഇറങ്ങി പോകുമ്പോൾ അഭിമാനത്തോട് കൂടിയാണ് പോകുന്നത്. എസ്. ജയമോഹൻ വിജയിക്കുമെന്നും, കൊല്ലത്തെ വികസനത്തിന് ജനം വോട്ട് ചെയ്യുമെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊല്ലത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. കൊല്ലം മണ്ഡലത്തിൽ മുകേഷിന് സീറ്റില്ല. ആക്ടിംഗ് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ. കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലും ,ഇരവിപുരത്ത് എം. നൗഷാദും, ചവറയിൽ സുജിത്ത് വിജയൻ പിള്ളയും വീണ്ടും മത്സരിക്കും. കുണ്ടറയിൽ ജില്ലാ കമ്മിറ്റി അംഗം എസ്.എൽ.സജികുമാറാണ് സ്ഥാനാർത്ഥി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും.