ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് അനുകൂലമായ സത്യവാങ്മൂലം സമര്‍പ്പിച്ചത് സര്‍ക്കാരാണ്. അവര്‍ ഇപ്പോഴും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?. ഈ വിഷയത്തില്‍ യുഡിഎഫിന് ഒറ്റ നിലപാടേ ഉള്ളൂ. ആചാരങ്ങള്‍ക്ക് അനുസരിച്ചു, ശബരിമലയിലെ പ്രത്യേകത അനുസരിച്ചും വിശ്വാസം അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല. എന്നാല്‍ 55 വയസ്സ് കഴിഞ്ഞ സ്ത്രീകളെ കയറ്റുന്നതില്‍ ആരും എതിരുമല്ല. അതിനാല്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കേണ്ട സമയമായിരിക്കുന്നു.

അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്നത് വലിയ കൊള്ളയാണ്. ഈ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. കൊള്ളയില്‍ ദേവസ്വം മന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. പൊലീസുകാര്‍ക്ക് ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐക്കാര്‍ ചേര്‍ന്ന് ഒരു പൊലീസുകാരനെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ കേസെടുത്തു. മര്‍ദ്ദിച്ചവര്‍ക്ക് ജാമ്യവും നല്‍കി. മറ്റൊരിടത്ത് ഒരു എസ്‌ഐക്ക് കുത്തേറ്റു. ഇതാണ് ഇവിടെ നടക്കുന്ന പൊലീസ് സംവിധാനം. ഇതാണ് ജനങ്ങള്‍ കാണേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.