ചെന്നൈ: ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിൽ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടക്കണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. നടൻ സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന ഐ.ടി വകുപ്പിന്റെ വാദവും കോടതി ശരിവെച്ചിട്ടുണ്ട്. പിഴ റദ്ദാക്കണമെന്ന വിജയ്‌യുടെ ഹരജി തള്ളിയാണ് കോടതി വിധി.
2016-17 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ലെന്നായിരുന്നു വിജയ്ക്കെതിരെ ഉണ്ടായിരുന്ന കേസ്. 2015-ൽ പുറത്തിറങ്ങിയ ‘പുലി’ എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള പരിശോധനയിൽ ചിത്രത്തിനായി വിജയ് കൈപ്പറ്റിയ തുകയിൽ ഒരു ഭാഗം വെളിപ്പെടുത്തിയില്ലെന്ന് ഐ.ടി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ആദായ നികുതി വകുപ്പ് ഒന്നര കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ വിജയ് 2022-ൽ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.