തീയതി കുറിച്ചോളൂ, ഞാൻ റെഡി; രാജീവ് ചന്ദ്രശേഖറെ സംവാദത്തിനു വെല്ലുവിളിച്ച് വി ശിവൻകുട്ടി



തിരുവനന്തപുരം: നേമത്തെ വികസന സംവാദത്തിന് ഇനി ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സ്ഥലവും സമയവും നിശ്ചയിക്കട്ടെയെന്ന് മന്ത്രി വി ശിവൻകുട്ടി. 'ഏതു ദിവസമായാലും ഞാൻ സംവാദത്തിന് തയാറാണ്. ഇനി തീയതിയും സ്ഥലവും അദ്ദേഹം നിശ്ചയിക്കട്ടെ' ശിവൻകുട്ടി പറഞ്ഞു. നേമത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത് എത്തിയിരുന്നു.


സംവാദം ഉച്ചയ്ക്ക് ശേഷം മാത്രം ആകരുതെന്നും തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതുണ്ടെന്നും ബാക്കി ഏത് സമയത്താണെങ്കിലും താൻ വരുമെന്നും ശിവൻകുട്ടി പറഞ്ഞു. സംവാദത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ പിന്നോട്ടുപോകുകയാണ്. നേരത്തെ സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖർ, ഇപ്പോൾ മുഖ്യമന്ത്രിയുമായി മാത്രമേ സംവദിക്കൂ എന്ന് പറയുന്നത് മര്യാദകേടാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംവാദം നടന്നാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാർക്കേ ലഭിക്കൂ എന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. രാജീവ് ചന്ദ്രശേഖർ സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് പരാജയഭീതി കൊണ്ടാണ്. നേമത്തെ വികസന കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും തുറന്ന ചർച്ചയ്ക്ക് താൻ എപ്പോഴും തയ്യാറാണെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.




നേമത്തെ വികസനത്തെ കുറിച്ച് പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യത്തിന് തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. പിന്നീട്, മന്ത്രി വി ശിവൻകുട്ടിയുമായല്ല, മുഖ്യമന്ത്രിയുമായി ചർച്ചയാകാമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. രാജീവ് ചന്ദ്രശേഖർ തയാറാണെങ്കിൽ 29ന് രാവിലെ 10 മുതൽ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി ശിവൻകുട്ടി പറഞ്ഞിരുന്നു. ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ 29-ന് പ്രധാനമന്ത്രി മോദി കേരളത്തിൽ എത്തുന്നതിനാൽ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് ശിവൻകുട്ടി 29ന് സംവാദത്തിനു ക്ഷണിച്ചതെന്നും അത് ശിവൻകുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസം സംവാദം ആകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.


'പ്രധാനമന്ത്രി വരുന്ന ദിവസം സംവാദത്തിനു ക്ഷണിച്ചത് ശിവൻകുട്ടിയുടെ തന്ത്രമാണ്. ഇത്തരം തന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനാണു ശ്രമം. സംവാദത്തിന് ഇപ്പോഴും തയാറാണ്. പക്ഷേ, ആദ്യം സംവാദം മുഖ്യമന്ത്രിയുമായിട്ടായിരിക്കും. മുഖ്യമന്ത്രി തീയതിയും സ്ഥലവും പറയട്ടെ'യെന്നും രാജീവ് വ്യക്തമാക്കി. കേന്ദ്രമന്ത്രിയായിരിക്കെ രാജീവ് കേരളത്തിനും തിരുവനന്തപുരത്തിനും നേമത്തിനും വേണ്ടി എന്തു ചെയ്തുവെന്നു പറയണമെന്നു ശിവൻകുട്ടി ആവശ്യപ്പെട്ടു. നേമം റെയിൽവേ ടെർമിനൽ എന്തായെന്നു വിശദീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

أحدث أقدم