
തിരഞ്ഞെടുപ്പ് വന്നാൽ ചുമരെഴുത്ത് മസ്റ്റ് ആണ്. വളരെ നേരത്തെ തന്നെ സ്ഥലം ബുക്ക് ചെയ്തിടും. ആദ്യം ചുമരെഴുതി പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുക. പരമ്പരാഗത രീതി മാറി ഇത്തവണ ചുമരെഴുതാൻ യന്ത്രങ്ങളുമുണ്ടാകും. ‘ചുവർബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുമരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ഇത്തവണ ചുമരെഴുതിയത് റോബോട്ട് ആണ്.
കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ‘ചുവർബോട്ട്’ വികസിപ്പിച്ചെടുത്തത്. സിഎൻസി വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
ഭാഷയേതാലും റോബോർട്ടിന് പ്രശ്നമില്ല. മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. എഴുത്ത് മാത്രമല്ല, ചിത്രവും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതൽ മൂന്നുമീറ്റർവരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയും. ഒരു ടെക്‌നീഷ്യനും ഡിസൈനറുമടക്കം രണ്ട് ജീവനക്കാരാണ് റോബോട്ട് പ്രവർത്തിപ്പിക്കുക.