ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സഞ്ജുവിന്റെ നേട്ടത്തില്‍ കോഹ്‌ലി തന്റെ സന്തോഷം പങ്കുവെച്ചത്.
സഞ്ജു പുരസ്കാരവുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കോഹ്‌ലി കുറിച്ചു: 'ഏറ്റവും കൂടുതല്‍ ഈ പുരസ്കാരത്തിന് അർഹനായ വ്യക്തിയില്‍ നിന്നുള്ള ഉജ്ജ്വലമായ ഒരു ടൂർണമെന്റ്. ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ നീ നിന്റെ മികവ് പുറത്തെടുത്തു. നിന്റെ നേട്ടത്തില്‍ ഒരുപാട് സന്തോഷം ചേട്ടാ!'
ടൂർണമെന്റിലെ നിർണ്ണായക മത്സരങ്ങളില്‍ സഞ്ജു നടത്തിയ പ്രകടനത്തെ കോഹ്‌ലി പ്രത്യേകം എടുത്തുപറഞ്ഞു. മലയാളികള്‍ സഞ്ജുവിനെ വിളിക്കുന്ന 'ചേട്ടാ' എന്ന വിളിപ്പേര് തന്നെ കോഹ്‌ലിയും ഉപയോഗിച്ചത് ആരാധകർക്കിടയില്‍ നിമിഷ നേരംകൊണ്ട് വലിയ തരംഗമായിരിക്കുകയാണ്. ഒരു ടി 20 ലോകകപ്പ് ടൂർണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ കോഹ്‌ലിയുടെ തന്നെ നേട്ടം മറികടന്നാണ് സഞ്ജു ഈ ടൂർണമെന്റിലെ മികച്ച താരമായത്.
ലോകകപ്പ് ഫൈനലില്‍ അതിനിർണായകമായ 89 റണ്‍ നേടിയ സഞ്ജു സെമി ഫൈനലിലും 89 റണ്‍സ് നേടിയിരുന്നു. ചുരുക്കി പറഞ്ഞാല്‍ ടീമിനേറ്റവും ആവശ്യമുള്ളപ്പോള്‍ ചേട്ടൻ കത്തിപ്പടർന്നു.