
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് സംഭവത്തിന് പിന്നിലെന്ന് സൈബർ സെൽ കണ്ടെത്തി. നിലവിൽ ഒളിവിലുള്ള പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിൽ നിന്ന് 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇക്കഴിഞ്ഞ ജനുവരി 31-ന് പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് തങ്ങളെയും ബന്ധുവിനെയും വിളിച്ചുവരുത്തിയാണ് പണം ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട തുക നൽകിയില്ലെങ്കിൽ വ്യാജമായി നിർമ്മിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് മാസത്തോളം നീണ്ട ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.