
തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘര്‍ഷം. പൊലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റം നടത്തി. തുടര്‍ന്ന് ഉന്തും തള്ളുമായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ചെയ്തത് സംഘര്‍ഷത്തിലേക്ക് നയിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകളിൽ ഗണേഷ്‍കുമാറിനെതിരായ പോസ്റ്ററുകള്‍ ഒട്ടിച്ചായിരുന്നു പ്രതിഷേധം. ബസുകളിൽ ഒട്ടിച്ച പോസ്റ്റര്‍ പൊലീസ് കീറിയതോടെ വാക്കുതര്‍ക്കമായി. പൊലീസും പ്രവര്‍ത്തകരും തമ്മിൽ കയ്യാങ്കളിയായി.
പൊലീസുകാരെ മര്‍ദിച്ച പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചപ്പോള്‍ മറ്റു പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പൊലീസിനെ പ്രവര്‍ത്തകര്‍ മര്‍ദിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു