വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോൾ അപകടം; ആംബുലൻസ് മറിഞ്ഞു, അമ്മ മരിച്ചു



പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോൾ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭർത്താവ് റഹീം, സഹോദരന്റെ മരുമകൾ റഹ്മത്ത് എന്നിവരും നഴ്സുമാണ് വാഹനത്തിലുണ്ടായിരുന്നു, അപകടത്തിൽ ഇവർക്കും പരിക്കേറ്റു.


നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെയാണ് (25) വിഷം ഉള്ളിൽച്ചെന്നനിലയിൽ ആംബുലൻസിൽ കൊണ്ടുവന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഫ്‌ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകവെ ആയിരുന്നു അപകടം. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെ ആയിരുന്നു അപകടം. കാടാങ്കോട് ജങ്ഷനടുത്ത വളവിൽ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയിൽവന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്കിൽ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലൻസ് മറിഞ്ഞത്. റോഡിനെതിർവശത്തെ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. ഈസമയം മൂന്നുപേർ കടയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.


പാലക്കാട് ടൗൺ സൗത്ത് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി, ആംബുലൻസിൽനിന്ന് ആളുകളെ പുറത്തെടുക്കുമ്പോൾ ഇതേദിശയിൽ മറ്റൊരു ആംബുലൻസെത്തി. ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല. ബൈക്കിൽവന്ന രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. പള്ളിയിൽനിന്ന് പ്രാർഥനയ്ക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മകൻ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ്ഹനീഫ അറിഞ്ഞത്. ഉടനെ ചിറ്റൂർ താലൂക്കാശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഇവരെ പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് അപകടവിവരം അറിഞ്ഞത്. മകൾ: ഹസീന. പിതാവ്: പരേതനായ മുത്തുറാവുത്തർ. മാതാവ്: പരേതയായ ആയിഷാമ്മ. സഹോദരങ്ങൾ: ഉസനാർ, സൈനബ, സൗറ, പെട്ട, മെഹബൂബ്, പരേതരായ മണി റാവുത്തർ, യൂസഫ് റാവുത്തർ

Previous Post Next Post