പേരാമ്പ്രയിൽ ചെങ്കോട്ട കാക്കാൻ ടി.പി. രാമകൃഷ്ണൻ; അട്ടിമറി ലക്ഷ്യമിട്ട് ഫാത്തിമ തഹ്‌ലിയ


മലബാറിലെ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ചെങ്കോട്ടകളിൽ ഒന്നായ പേരാമ്പ്രയിൽ ഇത്തവണ പോരാട്ടം പ്രവചനാതീതമാണ്. പതിറ്റാണ്ടുകളായി ഇടതുമുന്നണിയെ മാത്രം തുണച്ചിട്ടുള്ള ഈ മണ്ണിൽ, യുഡിഎഫ് ഇത്തവണ അണിനിരത്തിയിരിക്കുന്നത് യുവത്വത്തിന്റെ പ്രസരിപ്പുമുള്ള ഫാത്തിമ തഹ്‌ലിയയെയാണ്. എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ടി.പി. രാമകൃഷ്ണനെ നേരിടാൻ തഹ്‌ലിയ എത്തുമ്പോൾ, വോട്ട് വിഹിതം വർദ്ധിപ്പിക്കാനുറച്ച് എൻഡിഎയ്ക്ക് വേണ്ടി മോഹനൻ മാസ്റ്ററും സജീവമായി രംഗത്തുണ്ട്.

മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ വനിത നേതാവായ അഡ്വ. ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാർത്ഥിത്വം പേരാമ്പ്രയിൽ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച തഹ്‌ലിയ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനകീയ മുഖമായി മാറിയിട്ടുണ്ട്. 2,273 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അവർ കോർപ്പറേഷൻ കൗൺസിലിലേക്ക് എത്തിയത്. ആ ആത്മവിശ്വാസവുമായാണ് തഹ്‌ലിയ പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനെ വെല്ലുവിളിക്കുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലുമുള്ള തഹ്‌ലിയയുടെ സ്വാധീനം വോട്ടായി മാറുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. മണ്ഡലത്തിലെ വികസന മുരടിപ്പും ഭരണവിരുദ്ധ വികാരവും പ്രധാന ആയുധമാക്കിയാണ് തഹ്‌ലിയ പ്രചാരണം നയിക്കുന്നത്.

മറുഭാഗത്ത്, പേരാമ്പ്രയുടെ മുക്കുമൂലകൾ അറിയാവുന്ന കരുത്തനായ നേതാവാണ് ടി.പി. രാമകൃഷ്ണൻ. 86,023 വോട്ടുകൾ നേടിയ അദ്ദേഹം തന്റെ രാഷ്ട്രീയ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചു. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സി.എച്ച്. ഇബ്രാഹിംകുട്ടിയെ 22,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇബ്രാഹിംകുട്ടിക്ക് 63,431 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി അഡ്വ. കെ.വി. സുധീർ 11,165 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. എസ്ഡിപിഐ സ്ഥാനാർത്ഥി ഇസ്മായിൽ കമ്മന 1,465 വോട്ടുകൾ നേടി. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ടി.പി. രാമകൃഷ്ണൻ വോട്ട് തേടുന്നത്. സിപിഐഎമ്മിന്റെ കേഡർ സംവിധാനവും ബഹുജന സംഘടനകളുടെ പിന്തുണയും ടി.പിക്ക് വലിയ കരുത്താണ്. എൽഡിഎഫ് കൺവീനർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും മണ്ഡലത്തിലെ ആഴത്തിലുള്ള ബന്ധങ്ങളും മറികടക്കുക എന്നത് യുഡിഎഫിന് വലിയ വെല്ലുവിളിയാകും.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് വേണ്ടി എം. മോഹനൻ മാസ്റ്ററാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തവണ എൻഡിഎ നേടിയ വോട്ട് വിഹിതത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളിലെത്തിക്കുന്നതിലൂടെ മണ്ഡലത്തിൽ സ്വാധീനം വർദ്ധിപ്പിക്കാൻ എൻഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ ബിജെപി പിടിക്കുന്ന വോട്ടുകൾ ആർക്ക് വിനയാകുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.

Previous Post Next Post