തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരിൽ മുക്കം മുഹമ്മദിന്റെ ആവശ്യം തള്ളി. എലത്തൂരിൽ എ കെ ശശീന്ദ്രനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഒമ്പതാം തവണയാണ് ശശീന്ദ്രൻ സ്ഥാനാർത്ഥിയാകുന്നത്.
കുട്ടനാട് മണ്ഡലത്തിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ് വീണ്ടും മത്സരിക്കും. കോട്ടയ്ക്കൽ മണ്ഡലത്തിലായിരുന്നു നേരത്തെ എൻസിപി മത്സരിച്ചിരുന്നത്. എന്നാൽ ഇത്തവണ മലപ്പുറം മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കെ ടി മുജീബാണ് മലപ്പുറത്തെ എൻസിപി സ്ഥാനാർത്ഥി. മുൻമന്ത്രി കെ ടി ജലീലിന്റെ ബന്ധുവാണ് മുജീബ്.
എലത്തൂരിൽ നാലാം വട്ടവും എ കെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. പുതിയൊരാൾക്ക് അവസരം നൽകണമെന്നായിരുന്നു ആവശ്യം. എൻസിപി ജില്ലാ പ്രസിഡൻറ് മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥി ആക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.
കോഴിക്കോട് പ്രത്യേക കൺവെൻഷൻ വിളിച്ചുചേർത്ത എൻസിപി ജില്ലാ പ്രസിഡൻറ് മുക്കം മുഹമ്മദ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ എകെ ശശീന്ദ്രനെതിരെ പ്രതിഷേധം ഉയർത്തി. എൻറെ പേരാണോ അയോഗ്യതയെന്ന് മുക്കം മുഹമ്മദ് യോഗത്തിൽ ചോദിച്ചു. ഒരു മണ്ഡലത്തെ നോക്കി മതവും ജാതിയും ഉപ ജാതിയും പറയുന്നത് ശരിയല്ലെന്നും മുഹമ്മദ് പറഞ്ഞു. യോഗത്തിൽ മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന പ്രമേയവും അവതരിപ്പിച്ചിരുന്നു.
1980 ലാണ് എകെ ശശീന്ദ്രൻ തെരഞ്ഞെടുപ്പ് മത്സരത്തിന് തുടക്കം കുറിക്കുന്നത്. ഏഴ് തെരഞ്ഞെടുപ്പിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്ത് ഇരുന്നു. 1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്നാണ് ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കോൺഗ്രസ് ടിക്കറ്റിൽ. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലുമെത്തി. കഴിഞ്ഞ തവണ ശശീന്ദ്രൻ എലത്തൂരിൽ 38,502 എന്ന ചരിത്ര ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.