കുടുംബത്തോടൊപ്പം യാത്ര ചെയ്യവെയാണ് അപ്രതീക്ഷിതമായി മിന്നൽ പ്രളയമുണ്ടായത്. റോഡിലേക്ക് ഇരച്ചുകയറിയ ശക്തമായ വെള്ളപ്പാച്ചിലിൽ വാഹനം നിയന്ത്രണം വിട്ട് ഒലിച്ചുപോവുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രളയത്തിൽ നിന്നും രക്ഷപ്പെട്ടവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും വാദികൾ (പുഴകൾ) നിറഞ്ഞൊഴുകുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോടും വാദികൾ മുറിച്ചുകടക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.